ട്രാൻസ്ജെൻഡർ സൈനികരെ പിരിച്ചുവിടണം; സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ ഡിസി: അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട സൈനികരെ പിരിച്ചുവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. സൈനികർക്ക് അനുകൂലമായുള്ള കീഴ്‌ക്കോടതികളുടെ വിലക്ക് നീക്കി അടിയന്തരമായി ഇടപെടണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിൽ സൈന്യത്തിൽ തുടരുന്ന ഇരുപത്തിയെട്ടോളം ട്രാൻസ്ജെൻഡർ സൈനികരെ പിരിച്ചുവിടാനാണ് നീക്കം. ഇവർക്ക് അനുകൂലമായി കീഴ്‌ക്കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ നൽകിയ അടിയന്തര അപേക്ഷയിൽ ആവശ്യപ്പെടുന്നത്.ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ സായുധ സേനയിൽ പ്രവർത്തിക്കുന്നത് വിലക്കിക്കൊണ്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിലെ നിർണായക വഴിത്തിരിവാണിത്. സൈനിക ആവശ്യകതയേക്കാൾ മുൻവിധി അടിസ്ഥാനമാക്കിയാണ് ഈ നയമെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതികൾ പിരിച്ചുവിടൽ നടപടികൾ തടഞ്ഞത്.ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ നിന്ന് വിലക്കുന്ന ഉത്തരവിൽ ഒപ്പുവച്ചത്. ട്രാൻസ്ജെൻഡർ സ്വത്വം സൈനിക അച്ചടക്കത്തിന് വിരുദ്ധമാണെന്നായിരുന്നു ഇതിൽ വിശദീകരിച്ചിരുന്നത്. തുടർന്ന് 2025 ഫെബ്രുവരിയിൽ പ്രതിരോധ വകുപ്പ് ഈ ഉത്തരവ് ഔദ്യോഗികമായി നടപ്പിലാക്കി. ആ സമയത്ത് ഏകദേശം 4,200 ട്രാൻസ്ജെൻഡർ സൈനികർ സേവനമനുഷ്ഠിച്ചിരുന്നുവെന്നാണ് കണക്കുകൾ. ഇവരിൽ പലരും പിന്നീട് സ്വമേധയാ ജോലി രാജിവച്ചു. മറ്റുള്ളവർ നിർബന്ധിത പിരിച്ചുവിടൽ നടപടികൾ നേരിടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *