അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും

കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അർജുന് ജാമ്യം നൽകിയത്. എന്നാൽ, മറ്റ് കേസുകൾ നിലനിൽക്കുന്നതിനാലും കാപ്പ ചുമത്തിയതിനാലും അർജുൻ ആയങ്കി ജയിലിൽ തന്നെ തുടരും.അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും വിശദമായി പരിശോധിച്ച ശേഷമാണ് കളക്ടർ നടപടിക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കരുതൽ തടങ്കൽ നടപടിയിലേക്ക് കടന്നത്. അർജുൻ ആയങ്കിക്ക് കാപ്പ നോട്ടീസ് ഇതിനകം കൈമാറിക്കഴിഞ്ഞു. നിലവിൽ റിമാൻഡിൽ കഴിയുന്ന തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കി കരുതൽ തടങ്കലിൽ പാർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *