തിരുവനന്തപുരം പോത്തൻകോട്ട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി.ആറ്റിങ്ങല്‍ കോടതിയാണ് പോലീസിന്റെ നടപടിയെ ചോദ്യം ചെയ്തത്. തന്നെ മർദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് കേസെടുത്തത്. പിന്നീട് കാര്യം മനസിലായപ്പോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞതിങ്കളാഴ്ച വൈകുന്നേരമാണ് പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയില്‍ ഈ സംഭവം നടക്കുന്നത്. അയല്‍വാസിയായ 40 കാരൻ തന്റെ 13 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട പിതാവ് അടുത്തുകിടന്ന തടിക്കഷ്ണമെടുത്ത് 40 കാരനെ അടിക്കുകയായിരുന്നു. അടിയില്‍ കാലിനു പൊട്ടലുപറ്റിയ അയല്‍വാസി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് കാര്യത്തില്‍ വ്യക്തത വരുത്താതെ പോലീസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.ആശുപത്രിയില്‍ കഴിയുന്ന അയല്‍വാസിയുടെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പിതാവിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് ഇയാളെ അക്രമിക്കാനുള്ള കാരണം പെണ്‍കുട്ടിയെ അക്രമിച്ചതാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പോലീസ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇന്ന് കോടതിയില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതേസമയം പിതാവ് അപ്പോഴും റിമാൻഡില്‍ കഴിയുകയാണ്.
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച പിതാവിനെതിരെ കേസെടുത്ത് ആറ്റിങ്ങല്‍ പോലീസ്, നടപടി ചോദ്യം ചെയ്ത് കോടതി
