‘ഓരോ ജീവനും വിലപ്പെട്ടതാണ്, സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില ദിവസേന പരിശോധിക്കണം’; കേന്ദ്രത്തോട് കോടതി

ദില്ലി ജന്തർ മന്തറില്‍ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് ആവശ്യമായ വൈദ്യസഹായം നല്‍കാൻ കേന്ദ്ര സർക്കാരിന് നിർദേശം.ദില്ലി ഹൈക്കോടതി ആണ് കേന്ദ്ര സർക്കാരിന് നിർദേശം നല്‍കിയത്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് നിരീക്ഷിച്ച കോടതി, വാങ്ചുക്കിൻ്റെ ആരോഗ്യനില ദിവസേന പരിശോധിക്കണമെന്നും നിർദേശിച്ചു. വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ചു സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം.സർക്കാർ ഡോക്ടർമാർ തന്നെ വാങ്ചുക്കിനെ പരിശോധിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഏതെങ്കിലും സാഹചര്യത്തില്‍ ആരോഗ്യനില ഗുരുതരമാകുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. സോനം വാങ്ചുക്ക് ദിവസേന മെഡിക്കല്‍ ചെക്കപ്പിന് വിധേയമാകുന്നുണ്ടെന്നും ആരോഗ്യവിവരങ്ങള്‍ അറിയിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി വെർച്വലായി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കോടതി നിർദേശിക്കുന്ന ഏതുകാര്യവും നടപ്പാക്കുമെന്നും തുഷാർ മേത്ത അറിയിച്ചു.നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയില്‍ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച്‌ ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഐകൃദാർഢ്യം അറിയിച്ചാണ് ലഡാക്ക് സ്വദേശിയായ സോനം വാങ് ചൂക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം 19 ദിവസം പിന്നിടുമ്പോള്‍ വാങ്ചുക്കിന്റെ ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞു.വാങ്ചുക്ക് നിലവില്‍ മാനസികമായി ഉന്മേഷവാനും ആരോഗ്യപരമായി തൃപ്തികരമായ അവസ്ഥയിലുമാണെന്ന് ഡോ. സതീഷ് ലാംബ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചു പറഞ്ഞു. ആരോഗ്യം എപ്പോള്‍ വേണമെങ്കിലും മോശമാകാനുള്ള സാധ്യതയുള്ളതിനാല്‍ ഡോക്ടർമാർ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. ആകെ ശരീരഭാരം 9 കിലോയിലധികം കുറഞ്ഞിട്ടുണ്ട്. നിലവില്‍ ശരീരഭാരം 56.9 കിലോഗ്രാം ആണെന്നും ഡോ. സതീഷ് ലാംബ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *