ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രക്ഷോഭകരായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളിൽ വിധി പറയാൻ ഡൽഹി കോടതി മാറ്റിവെച്ചു.അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയിയാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ടതിന് ശേഷം വിധി പറയാനായി മാറ്റിവെച്ചത്. ശനിയാഴ്ച വൈകുന്നേരമോ അല്ലെങ്കിൽ ജൂലൈ ആറിന് തിങ്കളാഴ്ചയോ കോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തങ്ങളുടെ നീണ്ട തടവ് വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഉമർ ഖാലിദും ഷർജീൽ ഇമാമും കോടതിയിൽ വാദിച്ചു.ജനുവരി അഞ്ചിന് സുപ്രീം കോടതി തങ്ങളുടെ ജാമ്യാപേക്ഷ തള്ളിയെങ്കിലും, അതിനുശേഷമുണ്ടായ നിയമപരമായ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ ജാമ്യാപേക്ഷ നിലനിൽക്കുമെന്ന് ഉമർ ഖാലിദ് വാദിച്ചു. യു.എ.പി.എ നിയമപ്രകാരമുള്ള കേസുകളിൽ പോലും ‘ജാമ്യം നിയമമാണ്, ജയിൽ അപവാദമാണ്’ എന്ന തത്വം സുപ്രീം കോടതിയുടെ മേയ് മാസത്തിലെ മറ്റൊരു ഉത്തരവിൽ ആവർത്തിച്ചിരുന്നുവെന്ന കാര്യം ഖാലിദ് ചൂണ്ടിക്കാട്ടി.കൂടാതെ, വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ യു.എ.പി.എയിലെ ജാമ്യ നിയന്ത്രണങ്ങൾ ഭരണഘടനാപരമായ സംരക്ഷണങ്ങളെ മറികടക്കില്ലെന്ന് ‘യൂനിയൻ ഓഫ് ഇന്ത്യ വേഴ്സസ് കെ.എ. നജീബ്’, ‘വെർണൻ ഗോൺസാൽവസ് വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര’ എന്നീ വിധിന്യായങ്ങൾ ഉദ്ധരിച്ച് ഖാലിദ് വാദിച്ചു. കുറ്റപത്രം പോലും തയ്യാറാക്കാതെ ഏകദേശം ആറ് വർഷമായി താൻ തടവിലാണെന്നും ഖാലിദ് കോടതിയെ ബോധിപ്പിച്ചു.ആറ് മാസത്തിന് ശേഷവും വിചാരണ നടപടികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഷർജീൽ ഇമാമും വാദിച്ചു. താനും ആറ് വർഷമായി വിചാരണ കൂടാതെ തടവിൽ കഴിയുകയാണെന്ന് ഇമാം ചൂണ്ടിക്കാട്ടി.ഇതിനുപുറമെ, തന്റെ പി.എച്ച്.ഡി തീസിസ് പൂർത്തിയാക്കുന്നതിനായി ഗവേഷണ സാമഗ്രികൾ ലഭിക്കണമെന്നാവശ്യപ്പെട്ട് ഷർജീൽ ഇമാം കോടതിയിൽ പുതിയ അപേക്ഷയും നൽകിയിട്ടുണ്ട്. ഐ.ഐ.ടി ബോംബെയിൽനിന്ന് ബിരുദം നേടിയ ഇമാം, അറസ്റ്റിലാകുന്നതിന് മുമ്പ് ജെ.എൻ.യുവിൽ ആധുനിക ചരിത്രത്തിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്നു.നേരത്തെ, കേസിലെ മറ്റ് പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് ജാമ്യം ലഭിച്ചപ്പോൾ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യം സുപ്രീം കോടതി ജനുവരിയിൽ നിരസിച്ചിരുന്നു. ഇവർക്കെതിരെ യു.എ.പി.എ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും, പ്രതികളെ തുല്യരായി കണക്കാക്കാൻ കഴിയില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.എങ്കിലും, കെ.എ. നജീബ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി (നീണ്ടകാലത്തെ തടവും വിചാരണയിലെ കാലതാമസവും ജാമ്യം നൽകാൻ കാരണമാകാമെന്നത്) ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കാര്യത്തിൽ ശരിയായി പ്രയോഗിച്ചില്ലെന്ന് മറ്റൊരു സുപ്രീം കോടതി ബെഞ്ച് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.2020 ഫെബ്രുവരിയിൽ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‍ലിംകളായിരുന്നു. ഗൂഢാലോചനയിൽ പങ്കാളികളാണെന്നാരോപിച്ച് യു.എ.പി.എയും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമാണ് ഖാലിദിനെയും ഇമാമിനെയും ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
