ദളിത് യുവതിക്ക് ജോലി വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് വത്സന് വീണ്ടും തിരിച്ചടി.കേസില്‍ മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ കേസില്‍ അറസ്റ്റില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നല്കിയ പരാതി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സന് ഒളിവില്‍ പോയിരുന്നു. മാസങ്ങളോളം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രശോഭ് വത്സന് കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ മാസം 27നാണ് പ്രശോഭ് വത്സന് കീഴടങ്ങിയത്. ബലാത്സംഗം, എസ്സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.നേരത്തെ മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയും പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും അനുകൂല ഉത്തരവ് ലഭിച്ചില്ല. ദളിത് യുവതിയെ ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കേസിലെ തുടർനടപടികള്‍ പൊലീസ് വേഗത്തിലാക്കുമെന്നാണ് സൂചന.
സൗഹൃദം നടിച്ച് ദളിത് യുവതിക്ക് ജോലി വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
