ന്യൂഡൽഹി: എഴുപത് വർഷത്തിലേറെയായി നിലനിന്നിരുന്ന ഭൂമി തർക്കത്തിൽ സുപ്രീം കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ നർസിപ്പൂർ കലാൻ ഗ്രാമത്തിലുള്ള 15.5 ബിഘ ഭൂമിയെച്ചൊല്ലി നാല് തലമുറകളായി നീണ്ടുനിന്ന നിയമപോരാട്ടമാണ് സുപ്രീം കോടതി അവസാനിപ്പിച്ചത് (Supreme Court Land Dispute Verdict). 1957-ൽ രജിസ്റ്റർ ചെയ്ത ക്രയവിക്രയ കരാർ സാധുവാണെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.1957 ജൂൺ നാലിനാണ് ഹർജിക്കാരനായ സറാഫത്ത് അലിയുടെ പൂർവ്വികർ ഈ ഭൂമി വാങ്ങിയത്. അന്ന് അവർ പ്രായപൂർത്തിയാകാത്തവരായിരുന്നു. അന്നു മുതൽ തങ്ങൾ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് കുടുംബം അവകാശപ്പെട്ടത്. 1984-ൽ ഭൂമി മ്യൂട്ടേഷൻ വഴി ഇവരുടെ പേരിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ 1991-ലെ കൺസോളിഡേഷൻ നടപടികൾക്കിടെ മറ്റ് അവകാശികൾ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് തർക്കം തുടങ്ങുന്നത്. 1999-ൽ കൺസോളിഡേഷൻ ഓഫീസർ ക്രയവിക്രയ കരാർ ശരിയായി തെളിയിച്ചിട്ടില്ലെന്നും, ഉത്തർപ്രദേശ് ജമീൻദാരി ഉന്മൂലന നിയമത്തിലെ സെക്ഷൻ 154 പ്രകാരം ഇത് അസാധുവാണെന്നും കാണിച്ച് തള്ളിക്കളഞ്ഞു. പിന്നീട് ഹൈക്കോടതിയും ഈ വിധി ശരിവെച്ചിരുന്നു.എന്നാൽ ഈ കീഴ്ക്കോടതി വിധികൾ സുപ്രീം കോടതി തള്ളി. കരാർ വ്യാജമാണെന്നോ, ചതിയിലൂടെയോ ഭീഷണിയിലൂടെയോ ഒപ്പിട്ടതാണെന്നോ ഉള്ള യാതൊരു തെളിവുകളും എതിർഭാഗത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷിയായ ബരുവിന്റെ വിലാസത്തിലെ ചെറിയ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി കരാർ തള്ളിക്കളഞ്ഞത് നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.രജിസ്റ്റർ ചെയ്ത ഒരു പ്രമാണത്തിന് നിയമപരമായ സാധുതയുണ്ടെന്നിരിക്കെ, ചെറിയ സാങ്കേതിക പിശകുകളുടെ പേരിൽ അത് തള്ളിക്കളയാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജിക്കാർ ദീർഘകാലമായി ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ലാത്തതിനാലും, കരാർ വ്യാജമാണെന്ന് തെളിയിക്കാൻ എതിർഭാഗത്തിന് കഴിയാത്തതിനാലും കീഴ്ക്കോടതികളുടെ വിധി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പതിറ്റാണ്ടുകൾ നീണ്ട നിയമനടപടികൾ ഒടുവിൽ ഹർജിക്കാർക്ക് അനുകൂലമായതോടെ ഒരു കുടുംബത്തിന്റെ നീണ്ട കാത്തിരിപ്പിനാണ് കോടതി അന്ത്യം കുറിച്ചത്.
ഏഴ് പതിറ്റാണ്ട് നീണ്ട ഭൂമി തർക്കത്തിന് അന്ത്യം; 1957-ലെ ക്രയവിക്രയ കരാർ സാധുവാണെന്ന് സുപ്രീം കോടതി
