ന്യൂസ്‌ക്ലിക്ക് കേസ്: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി ഇഡിയും ഡൽഹി പൊലീസും

ന്യൂഡൽഹി: വിവാദമായ ന്യൂസ്‌ക്ലിക്ക് കേസിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ, വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . കേസിൽ ഇഡിക്കും ഡൽഹി പൊലീസിനുമെതിരെ കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയ്ക്ക് വലിയ പ്രഹരമായിരിക്കുകയാണ്. വ്യക്തമായ തെളിവുകളില്ലാതെ, വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻസികൾ അന്വേഷണം നടത്തിയതെന്ന് കോടതി തുറന്നടിച്ചിരുന്നു.രാജ്യത്തിനെതിരെ വാർത്തകൾ പ്രചരിപ്പിക്കാൻ 75 കോടി രൂപയുടെ ചൈനീസ് ഫണ്ട് നിയമവിരുദ്ധമായി കൈപ്പറ്റി എന്നതായിരുന്നു ന്യൂസ്‌ക്ലിക്കിനെതിരെ ഉയർന്ന പ്രധാന ആരോപണം. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ പരാതിയിൽ 2020 ലാണ് ഡൽഹി പൊലീസ് കേസെടുത്തത്. തുടർന്ന് ഇഡിയും അന്വേഷണം ഏറ്റെടുത്തു. മാധ്യമസ്ഥാപനത്തിൽ വ്യാപക റെയ്ഡുകൾ നടത്തുകയും എഡിറ്റർ പ്രബീർ പുർകായസ്ത ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ജസ്റ്റിസ് നീനു ബെൻസാൽ കൃഷ്ണ പുറപ്പെടുവിച്ച 41 പേജുള്ള വിധിന്യായത്തിൽ, കേന്ദ്ര ഏജൻസികളുടേത് നഗ്നമായ അധികാര ദുർവിനിയോഗമാണെന്ന് കോടതി വ്യക്തമാക്കി. ഒട്ടനവധി റെയ്ഡുകളും ചോദ്യം ചെയ്യലുകളും നടത്തിയിട്ടും ഒന്നര വർഷത്തെ അന്വേഷണത്തിൽ കുറ്റകൃത്യം തെളിയിക്കുന്ന ഒരൊറ്റ രേഖ പോലും ഹാജരാക്കാൻ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഓൺലൈൻ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ പരിധി നിശ്ചയിക്കുന്നതിന് മുൻപാണ് ന്യൂസ്‌ക്ലിക്ക് വിദേശ പണം സ്വീകരിച്ചതെന്നും എല്ലാ നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചാണ് ഇത് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസ് തുടരുന്നത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി.അതേസമയം, കോടതി വിധിയിലൂടെ മാധ്യമസ്ഥാപനത്തിന് നേരെ നടന്ന കേന്ദ്ര സർക്കാരിന്റെ പകപ്പോക്കലും ഭരണകൂട ഭീകരതയുമാണ് പുറത്തുവന്നതെന്ന് സിപിഎം പ്രതികരിച്ചു. മാധ്യമപ്രവർത്തകരും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ദില്ലി മദ്യനയക്കേസ്, നാഷണൽ ഹെറാൾഡ് കേസ് എന്നിവയ്ക്ക് പിന്നാലെ ന്യൂസ്‌ക്ലിക്ക് കേസും കോടതി തള്ളിയത് ഇഡിയുടെ രാഷ്ട്രീയ പ്രേരിത നീക്കങ്ങൾക്കുള്ള തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് അടിയന്തരമായി അപ്പീൽ നൽകാൻ ഇഡിയും ഡൽഹി പൊലീസും ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *