ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കൾ കുടുംബത്തിന് അപകീർത്തിയുണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം.ഹർജിക്കാർ രണ്ടുപേരും പ്രായപൂർത്തിയായവരും അവിവാഹിതരുമാണെന്ന് കോടതിയിൽ വാദമുയർന്നു. പരസ്പരം ഇഷ്ടപ്പെടുന്നതായും സ്നേഹിക്കുന്നതായും പറഞ്ഞ ഇരുവരും, ഭാവിയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നും നിലവിൽ ലിവിങ് ടുഗെദർ രീതിയിലാണ് ഒന്നിച്ച് താമസിക്കുന്നതെന്നും കോടതിയെ അറിയിച്ചു.എന്നാൽ, ഏതാനും ദിവസങ്ങൾ മാത്രം ഒരുമിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദർ ബന്ധമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മൗദ്ഗിൽ വ്യക്തമാക്കി. ഭാവിയിൽ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ഹർജിക്കാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പോലീസ് സംരക്ഷണം നൽകുന്നത് ഒരു ‘അവിഹിത ബന്ധത്തിന്’ നൽകുന്ന പരോക്ഷമായ അംഗീകാരമായി മാറുമെന്നും കോടതി നിരീക്ഷിച്ചു.ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്നുണ്ട്. ഹർജിക്കാർ സ്വന്തം വീടുകളിൽനിന്ന് ഒളിച്ചോടിപ്പോകുന്നതിലൂടെ കുടുംബത്തിന് അപകീർത്തി വരുത്തിവെക്കുക മാത്രമല്ല, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കൂടിയാണ് ലംഘിക്കുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു.
മക്കളുടെ ഒളിച്ചോട്ടം കുടുംബത്തിന് അപമാനം’; ലിവിങ് ടുഗെദർ ദമ്പതിമാർക്ക് സംരക്ഷണം നിഷേധിച്ച് കോടതി
