സുപ്രീം കോടതിയില്‍ വർഷങ്ങളായി നിലനില്‍ക്കുന്ന കേസുകള്‍ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 21, 22, 23 തീയതികളില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും.കേരളത്തില്‍ നിന്നുള്ള 1,686 കേസുകളാണ് നിലവില്‍ അദാലത്തിലൂടെ പരിഗണിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 451 കേസുകള്‍ വ്യക്തികള്‍ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ടവയാണ്. സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കക്ഷികളായ 591 കേസുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കേസുകള്‍ക്ക് പരിഹാരം കാണുന്നതിനായി ആദ്യം മധ്യസ്ഥ ചർച്ച നടത്തും. ഇതിനായി പ്രത്യേക മധ്യസ്ഥരെയും നിയോഗിക്കും.മധ്യസ്ഥ ചർച്ചയില്‍ ഇരു പക്ഷവും ധാരണയിലെത്തുകയാണെങ്കില്‍ പ്രത്യേക അദാലത്തിലൂടെ കേസ് തീർപ്പാക്കും. കേസുകളുടെ വിശദാംശങ്ങള്‍ മേയ് 31 വരെ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. സുപ്രീം കോടതിയുടെയും കെല്‍സയുടെയും വെബ്സൈറ്റുകള്‍ വഴി അപേക്ഷ നല്‍കാം.
സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പ്രത്യേക അദാലത്ത്; കേരളത്തില്‍ നിന്നുള്ള 1,686 കേസുകള്‍ പരിഗണനയില്‍
