പീഡനക്കേസ് പ്രതി ആള്‍ദൈവം ആശാറാം ബാപ്പുവിന് ജയിലിലുള്ള പ്രത്യേക സൗകര്യങ്ങള്‍ തുടരണം- രാജസ്ഥാന്‍ ഹൈക്കോടതി

ന്യൂഡല്‍ഹി: പീഡന കേസ് പ്രതിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ആശാറാമിന് പ്രത്യേക മെഡിക്കല്‍ സഹായ സൗകര്യങ്ങള്‍ തുടരണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി.ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരണകൂടത്തോടാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുറത്ത് നിന്നുള്ള ഭക്ഷണം, പ്രത്യേക കിടക്ക, കിടക്ക വിരി എന്നിവയും ഇതില്‍ ഉള്‍പ്പെടും.ജസ്റ്റിസ് സഞ്ജിത് പുരോഹിതിന്റെ സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അപ്പീല്‍ തള്ളിയെന്ന ഒറ്റക്കാരണം കൊണ്ട് തടവുകാരന്റെ മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു.രണ്ട് സഹായികളുടെ സേവനം തുടരാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള സഹായികളെ നിയമിക്കണമെന്ന ആശാറാമിന്റെ ആവശ്യം കോടതി തള്ളി. അനുയോജ്യരും സന്നദ്ധരുമായ സഹായികളെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ജയില്‍ ഭരണകൂടത്തിന് വിട്ട്‌കൊടുത്തിട്ടുണ്ട്.വിവിധ കോടതികള്‍ മുമ്പ് നല്‍കിയ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും അനുമതികളും ഇനിയും പ്രാബല്യത്തില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി.2013ല്‍ ജോധ്പൂര്‍ ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശാറാമിന്റെ ജീവപര്യന്തം തടവ് ശരിവച്ച രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് തൊട്ടുപിന്നാലെയാണ് ഈ ഉത്തരവ്. വിചാരണ കോടതിയുടെ വിധി ശരിവച്ചുകൊണ്ട്, ജയില്‍ മതിലുകള്‍ പ്രതിയെ ഒതുക്കുന്നുണ്ടെങ്കിലും, ഇരയ്ക്ക് ജീവിതകാലം മുഴുവന്‍ അനുഭവിച്ച ആഘാതം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതിലുകളൊന്നുമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചിരുന്നു.തുടര്‍ന്ന് കോടതി ആശാറാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കുകയും ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതേ വിധിന്യായത്തില്‍, സഹപ്രതികളായ ഹോസ്റ്റല്‍ വാര്‍ഡന്‍ ശില്‍പിയെയും ഗുരുകുലത്തിന്റെ ഡയറക്ടര്‍ ശരത് ചന്ദ്രയെയും ഏതെങ്കിലും ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധിപ്പിക്കുന്ന തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതെവിട്ടിരുന്നു.2013 ആഗസ്റ്റില്‍ ജോധ്പൂരിലെ ആശാറാമിന്റെ മനായ് ആശ്രമത്തിലെ ഒരു കുടിലിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നതോടെയാണ് കേസ് ആരംഭിക്കുന്നത്. 2018 ഏപ്രിലില്‍ വിചാരണ കോടതി ആശാറാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹൈക്കോടതിയുടെ സമീപകാല വിധിയെത്തുടര്‍ന്ന്, ശിക്ഷയുടെ ബാക്കി ഭാഗം അനുഭവിക്കാന്‍ അദ്ദേഹം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *