അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെതിരായ ഹർജി തള്ളി കോടതി.ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം അഡീഷ്ണല്‍ സിജെഎം കോടതിയാണ് പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളിയത്. സൈബർ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്.അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചു, മറ്റ് ക്രിമിനല്‍ കേസുകളില്‍ രാഹുല്‍ ഈശ്വർ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നല്‍കിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആരോപണം സാക്ഷിപ്പെടുത്തുന്ന തെളിവുകള്‍ അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു. തനിക്കെതിരെ ചില ഉന്നതർ നടത്തുന്ന ഗുഢാലോചനയുടെ ഭാഗമാണ് പൊലീസിൻ്റ നീക്കത്തിന് പിന്നിലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. വാദം കേട്ട കോടതി രാഹുലിനെതിരായ ഹർജി തള്ളുകയായിരുന്നു.
അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി
