നടൻ മോഹൻലാല്‍ പ്രതിയായ ആനകൊമ്പ് കേസില്‍ സർക്കാരിനും നടനും തിരിച്ചടിയായി നിർണ്ണായക ഹൈക്കോടതി വിധി.മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്ബുകള്‍ നിയമപരമായി സൂക്ഷിക്കാൻ അനുമതി നല്‍കിയ സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ, ആനക്കൊമ്ബ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ വീണ്ടും നിർണ്ണായക ഘട്ടത്തിലെത്തി.ആനക്കൊമ്ബ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിക്കൊണ്ട് 2015-ല്‍ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പിഴവുണ്ടായതായി കോടതി നിരീക്ഷിച്ചു. ഈ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് പ്രധാന വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയത്. അതിനാല്‍, നിലവിലെ ഉത്തരവ് റദ്ദാക്കിയ കോടതി, ഈ വിഷയത്തില്‍ നിയമപരമായ നടപടികള്‍ പൂർത്തിയാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാരിന് നിർദേശം നല്‍കിയിട്ടുണ്ട്.2011 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം തേവരയിലുള്ള മോഹൻലാലിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് നാല് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയും മോഹൻലാല്‍ ഒന്നാം പ്രതിയാവുകയും ചെയ്തിരുന്നു. ആനക്കൊമ്ബുകള്‍ കൈവശം വെച്ചതിനെ നിയമപരമായി സാധൂകരിക്കാൻ 2015-ല്‍ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും, അത് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്.
ആനകൊമ്പ് കേസില്‍ മോഹൻലാലിനും വനംവകുപ്പിനും തിരിച്ചടി, നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
