കൊച്ചി: പത്തനംതിട്ട അടൂരിൽ വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനത്തിന് എത്തിയ രൂപമാറ്റംവരുത്തിയ വാഹനങ്ങൾക്ക് പിഴയിട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് ഹൈക്കോടതി.രൂപമാറ്റം വരുത്താത്ത വാഹനങ്ങൾ ഉപയോഗിച്ചും രക്ഷാപ്രവർത്തനം സാധ്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി ജീവനക്കാരെ സസ്പെൻഡ് ചെയ്യാനിടയായ കാരണം അറിയിക്കാൻ സർക്കാരിനോട് നിർദേശിച്ചു.മോട്ടോർ വാഹനവകുപ്പ് ജീവനക്കാരെ തിരികെ എടുത്തെങ്കിലും സസ്പെൻഷന്റെ കാരണം അറിയിക്കാനാണ് നിർദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.രൂപമാറ്റംവരുത്തിയ വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടോയെന്നും അറിയിക്കണം. പോലീസിന് അനുവദിച്ച ഗൂർഖ ജീപ്പുകൾ ദുരിതാശ്വാസമേഖലയിൽ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കാൻ കഴിയുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ വെള്ളിയാഴ്ച വിശദ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞുവാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയായെടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്. വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ നിലപാടും തേടി.
മോഡിഫൈഡ് വാഹനത്തിന് പിഴ; MVD ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിന് ഹൈക്കോടതി വിമർശനം
