ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മ’; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായിരിക്കുന്നത്. ദേവസ്വത്തിന്റെ സ്വത്തുക്കള്‍ ദേവന്റേതാണെന്നും ദേവസ്വം സമിതി കമ്മിറ്റി വെറും വിശ്വസ്തരെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ദേവസ്വത്തില്‍ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.ഓഡിറ്റ് സംവിധാനത്തില്‍ ഘടനാപരമായ വീഴ്ചകളുണ്ട്. അടിയന്തര പരിഷ്‌കരണം വേണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വാര്‍ഷിക കണക്കുകള്‍ അന്തിമമാക്കുന്നതിലെ കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 65 ബാങ്ക് അക്കൗണ്ടുകളില്‍ 37 എണ്ണം സജീവമാണ്. വിവരക്കുറവാണ് ഓഡിറ്റിന് തടസ്സമെന്നും നിരീക്ഷണമുണ്ട്. ഡിജിറ്റല്‍ ഓഡിറ്റിനായി കേന്ദ്രീകൃത സോഫ്റ്റ്‌വെയറും ഓഡിറ്റ് ലോഗിനും വേണമെന്ന ശുപാര്‍ശയും കോടതി മുന്നോട്ട് വെക്കുന്നുണ്ട്. 10 ദിവസത്തിനകം സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലമായി അറിയിക്കാനാണ് ദേവസ്വത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഗുരുവായൂര്‍ ദേവസ്വത്തിന്റെ വാര്‍ഷിക കണക്കെടുപ്പിലെ വീഴ്ചയില്‍ കഴിഞ്ഞ ദിവസം കോടതി വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. വാര്‍ഷിക കണക്കുകള്‍ ഓഡിറ്ററെ അറിയിക്കുന്നതില്‍ എന്തുകൊണ്ടാണ് വീഴ്ച എന്നാണ് ഹോക്കോടതി ചോദിച്ചത്. വരവ് ചെലവ് കണക്കുകള്‍ കൃത്യമായി നല്‍കാത്തതെന്തെന്ന് ചോദിച്ച കോടതി കണക്കുകള്‍ സൂക്ഷിക്കാന്‍ ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചിരുന്നു. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി 15 ദിവസത്തിനകം കണക്കുകള്‍ നല്‍കേണ്ടതാണ്. എന്നാല്‍ അത് ഉണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിലേക്ക് ഒരു രൂപ വന്നാലും ഒരു കോടി രൂപ വന്നാലും അതിന്റെ കണക്കുകള്‍ കൃത്യമായിരിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രതിവര്‍ഷം ജൂണ്‍ 30 ന് മുന്‍പ് ദേവസ്വത്തിന്റെ സ്വര്‍ണമുള്‍പ്പടെയുള്ള സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തണം എന്ന നിര്‍ദേശവും ഹൈക്കോടതി ദേവസ്വം ബെഞ്ച് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *