ദുബായില്‍ നിര്‍ത്തിയിട്ട ട്രക്കുകളില്‍ നിന്ന് ഡീസല്‍ മോഷണം നടത്തിവന്ന പ്രവാസികളായ പ്രതികള്‍ക്കെതിരെ അതിവേഗം ശിക്ഷ വിധിച്ച് കോടതി. പിടിയിലായ രണ്ട് പേര്‍ക്കും ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ജെബല്‍ അലി മേഖല കേന്ദ്രീകരിച്ചായിരുന്നു ഡീസല്‍ മോഷണ പരമ്പര നടന്നത്. പാര്‍ക്കിഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുകളിലെ ഇന്ധന ടാങ്കിന്റെ ലോക്ക് തര്‍ത്തായിരുന്നു സിറിയന്‍ സ്വദേശികളായ രണ്ട് പേര്‍ മോഷണം നടത്തി വന്നിരുന്നത്. പ്രത്യേകം തയ്യാറാക്കിയ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ട്രക്കുകള്‍ക്ക് സമീപം വാഹനം നിര്‍ത്തിയ ശേഷം ഇന്ധന ടാങ്കുകളില്‍ നിന്ന് പൈപ്പ് ഉപയോഗിച്ച് ഡീസല്‍ ഇവരുടെ വാഹനത്തില്‍ പ്രത്യേക സജ്ജീകരിച്ച ടാങ്കുകളിലേക്ക് മാറ്റുകയായിരുന്നു രീതി.പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതിന് പിന്നാലെ കോടതിയുടെയും അതിവേഗ ഇടപെടല്‍ ഉണ്ടായി. ഒരു മാസം വീതം തടവും പിഴയുമാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.ശിക്ഷാ കാലാവധിക്ക് ശേഷം ഇരുവരെയും രാജ്യത്ത് നിന്ന് നാടുകടത്തും. മോഷ്ടിച്ച ഡീസല്‍ വില്‍പന നടത്തി പ്രതികള്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി അന്വേഷണത്തില്‍ വ്യക്തമാക്കി. ട്രക്ക് ഡ്രൈവര്‍മാരും ഗതാഗത കമ്പനികളും അതീവ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചു.
ദുബായില്‍ നിര്‍ത്തിയിട്ട ട്രക്കുകളില്‍ നിന്ന് ഡീസല്‍ മോഷണം; പ്രവാസികളായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
