കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി ക്വാർട്ടേഴ്സ് നവീകരിക്കാനും പുതിയ കാർ വാങ്ങാനുമായി 28.44 ലക്ഷം രൂപ ചെലവിട്ട ബോർഡിന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചട്ടങ്ങൾ മറികടന്ന് ഇത്തരത്തിൽ പണം ചെലവഴിച്ചതിനോട് ശക്തമായി വിയോജിക്കുന്നതായും കോടതി പറഞ്ഞു. ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബോർഡിന് നിർദേശം നൽകി. അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉന്നമനമാണ് ബോർഡിന്റെ ലക്ഷ്യമെന്ന് ഓർമ്മിച്ചിച്ച് പണം ചെലവഴിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.ഭക്തനായ കെ.ബി. സുമോദ് അടക്കമുള്ളവർ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഉദയകുമാറിനായി അനുവദിച്ച ബി1 ക്വാർട്ടേഴ്സ് നവീകരിക്കാൻ വൻതുക ചെലവിട്ടതായാണ് പ്രധാന ആരോപണം.ഉപയോഗത്തിലുണ്ടായിരുന്ന കാർ മാറ്റി 14.63 ലക്ഷത്തിന് പുതിയ കാർ വാങ്ങി. നവീകരണ കരാർ ഏറ്റെടുത്തയാൾക്ക് 12.78 ലക്ഷം നൽകാനുണ്ടെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലുണ്ട്.ഭരണസമിതി അംഗീകരിച്ചതു പ്രകാരമാണ് തുക ചെലവിട്ടതെന്നായിരുന്നു ബോർഡിന്റെ വിശദീകരണം. ഇക്കാര്യങ്ങളിലുള്ള ഓഡിറ്റ് തടസ്സങ്ങൾ മൂന്നു മാസത്തിനകം പരിഹരിക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ഓഡിറ്റ് തടസ്സങ്ങൾ പരിഹരിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സഹിതം തുടർന്ന് ഒരു മാസത്തിനകം സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു.
ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം; ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി
