തളിപ്പറമ്പ് തിമിരിയില്‍ ആർ എസ് എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ.സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരെയാണ് തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തളിപ്പറമ്പ് താലൂക്ക് സർക്കിള്‍ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി ബിനു, പി.പി സത്യൻ, ഇ.വി വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്.കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 2011 നവംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തലേദിവസം സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് പ്രതികള്‍ ബോംബെറിഞ്ഞത്. ഒൻപത് പേർക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി ഇന്ന്
