തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

തിമിരി ബോംബ് കേസില്‍ സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.തളിപ്പറമ്പ് അഡീഷനല്‍ ജില്ലാ സെഷൻസ് ജഡ്‌ജി കെ എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. കണ്ണൂർ ആലക്കോട് തിമിരിയില്‍ ആർ എസ് എസ് – ബി ജെ പി പ്രവർത്തകരെ ബോംബ് എറിഞ്ഞതായിരുന്നു കേസ്. പഞ്ചായത്ത്‌ അംഗം അടക്കം 10 സി പി എം പ്രവർത്തകർക്കാണ് 25 വർഷം തടവ് വിധിച്ചത്. 2011 നവംബർ 27 നായിരുന്നു സംഭവം.രണ്ടാം പ്രതി തെക്കിനിയില്‍ ടി വി ബിനു എന്ന ഉടുമ്പ് ബിനു 25 വർഷം തടവ് അനുഭവിക്കണം. 9 പേർ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വർഷം തടവ് അനുഭവിച്ചാല്‍ മതിയാകും. തിമിരി ഏളയാട് മേമന എം കെ പ്രദീപ്‌കുമാർ, കൂത്തമ്പലം പനയന്തട്ടയപുരയില്‍ പി പി സത്യൻ, സിപിഎം പഞ്ചായത്തംഗമായ ഏളയാട് പുല്ലായിക്കൊടി വീട്ടില്‍ പി വി ബാബുരാജ്, അടുക്കം ഇടത്തിലെവിട്ടില്‍ ഇ വി വിനോദ് കുമാർ, ഏളയാട് പാലേരി വിജയൻ, ഏളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ പി സുരേഷ്, ചെറുപുഴ തെക്കേവയല്‍ ടോബി, ഏളയാട് കോറോത്ത് വളപ്പില്‍ ജനാർദനൻ, കാരയാട്ട് മാൻവെട്ടുംകുന്നേല്‍ ശിവപ്രകാശ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഇതോടെ പഞ്ചായത്തംഗം അയോഗ്യനാക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *