അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു, മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

അട്ടപ്പാടി മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് പ്രതികളുടെ ശിക്ഷ കോടതി ശരി വെക്കുകയും ചെയ്തു.കേസിലെ മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ രണ്ട് പ്രതികളെ മണ്ണാർക്കാട് കോടതി വെറുതെവിട്ടിരുന്നു, ഈ കീഴ്‌ക്കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു. ഐപിസി 304, പാർട്ട്‌ 2 മനപ്പൂർവം അല്ലാത്ത നരഹത്യ ഐപിസി 143 എന്നീ വകുപ്പുകളായിരുന്നു ഒന്നാം പ്രതി ഹുസൈനെതിരെ ചുമത്തിയത്. രണ്ടും നില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. 24 സാക്ഷികള്‍ കൂറുമാറിയ കേസായിരുന്നു മധു വധക്കേസ്.മധുവിനെ അവസാനമായി ചവിട്ടിയത് ഹുസൈനാണെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ദൃശ്യങ്ങള്‍ അധികരിച്ചായിരുന്നു പ്രൊസിക്യൂഷന്റെ വാദം. എന്നാല്‍, താൻ മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സ്ഥലത്തുണ്ടായിരിക്കുക മാത്രമായിരുന്നെന്നുമായിരുന്നു ഹുസൈന്റെ വാദം. ദൃശ്യങ്ങള്‍ പകർത്തിയ നാലാം പ്രതിയായിരുന്നു അനീഷ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 11-ാം പ്രതിയെ വെറുതെ വിട്ട വിചാരണക്കോടതി വിധിയും ഹൈക്കോടതി അംഗീകരിച്ചു. അതേസമയം, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.2018 മേയ് 20ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്‌, ആള്‍ക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. പ്രതികള്‍ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. കൊലപാതകം നടന്ന് 90 ദിവസത്തിനകം അഗളി പോലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയില്‍ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു.കേസിലെ പ്രതികളായ 13 പേർക്ക് എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇയാള്‍ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്നും, വെറുതെ വിട്ട പ്രതികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി അപ്പീല്‍ നല്‍കിയിരുന്നു. 16 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതില്‍ 12 പേർ ഇപ്പോഴും ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *