കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ആവശ്യം ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ ഹർജിയാണ് തള്ളിയത്. നേരത്തെ ഒന്നാം പ്രതി പൾസർ സുനിയുടെ ആവശ്യവും ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ തങ്ങളുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യമാണ് പ്രതികൾ ഹൈക്കോടതിക്ക് മുന്നിൽ വെച്ചത്. വടിവാൾ സലിം ഉൾപ്പെടെയുള്ളവരുടെ വാദം, തങ്ങൾക്ക് ഈ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടായിരുന്നില്ല എന്നാണ്. താനൊരു ടാക്സി ഡ്രൈവർ മാത്രമാണ്. തനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കൊന്നുമില്ല എന്നായിരുന്നു വടിവാൾ സലിമിന്റെ വാദം. ഒന്നാം പ്രതി നിർദേശിച്ചത് അനുസരിച്ച് ഫോണെത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വാദിച്ചു.എന്നാൽ കേസിലെ അതിജീവിത പറഞ്ഞത് കുറ്റകൃത്യത്തിൽ ഇയാൾക്ക് കൃത്യമായ പങ്കുണ്ടെന്നാണ്. വിചാരണക്കോടതി ഇയാളുടെ പങ്ക് കൃത്യമായി തെളിയിച്ചതിന് ശേഷമാണ് 20 വർഷം കഠിനതടവിന് ശിക്ഷിച്ചിട്ടുള്ളത്. അത്തരമൊരു പശ്ചാത്തലത്തിൽ ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യമടക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ ഈ പ്രതിക്ക് ജാമ്യം കൊടുക്കരുതെന്ന് അതിജീവിതയും വാദിച്ചു. പ്രതിക്ക് ജാമ്യം നൽകിയാലുണ്ടാകുന്ന പ്രത്യാഘാതമുൾപ്പെടെ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഹർജി തള്ളുകയാണ് ചെയ്തത്. അപ്പീലിൽ പിന്നീട് വിശദമായ വാദം കേൾക്കും.
നടിയെ ആക്രമിച്ച കേസ്; അഞ്ചും ആറും പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി
