ന്യൂഡൽഹി : ലൈംഗിക ചൂഷണത്തിനായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തുന്നതും പോക്സോ നിയമത്തിൽ ഉൾപ്പെടുമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ ഭാരതീയ ന്യായ സംഹിത, അനാശാസ്യ പ്രവർത്തനങ്ങൾ എന്നീ വകുപ്പുകൾക്ക് പുറമെയാണ് പോക്സോ കുറ്റവും ചുമത്താമെന്ന് കോടതി നിർദേശിച്ചത്.ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മനുഷ്യക്കടത്ത് തടയുന്നതിനും ലൈംഗിക ചൂഷണത്തിനെതിരെയും പ്രജ്വല എന്ന സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഭീഷണി, ബലം പ്രയോഗിക്കൽ, നിർബന്ധിക്കൽ, ദുർബലമായ സാഹചര്യം ചൂഷണം ചെയ്യൽ തുടങ്ങിയ സാഹചര്യങ്ങളുണ്ടെങ്കിൽ ഇരയുടെ സമ്മതം പ്രസക്തമാല്ലെന്ന് സുപ്രീം കോടതി അറിയിച്ചു. വഞ്ചനയിലൂടെ സമ്മതം നേടിയെടുത്ത് നടത്തുന്ന മനുഷ്യക്കടത്തലുകളെ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കപ്പെടാൻ അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.ലൈംഗിക മേഖലയിലോ വേശ്യാവൃത്തിയിലോ ആണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന ബോധ്യം ഒരാൾക്ക് ഉണ്ടെന്ന് കരുതി അവർ മനുഷ്യക്കടത്തിന്റെ ഇരകളല്ലാതെയാകുന്നില്ല. ഇത്തരം സാഹചര്യങ്ങളെ തൊഴിൽ മേഖലയെക്കുറിച്ച് അവരെ തെറ്റിദ്ധരിപ്പിച്ച ശേഷം ചൂഷണം ചെയ്തതായി പരിഗണിക്കും. കുട്ടികൾക്കെതിരെയുള്ള എല്ലാത്തരം ലൈംഗിക ചൂഷണങ്ങളും ഉൾക്കൊള്ളാനാകുന്ന തരത്തിലാണ് പോക്സോ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മനുഷ്യക്കടത്ത്; കുട്ടികളുടെ സമ്മതത്തിന് നിയമസാധുതയില്ല, പോക്സോ നിയമത്തിൽ ഉൾപ്പെടും: സുപ്രീം കോടതി
