ആൾദൈവം ചമഞ്ഞ് ബലാത്സംഗം; ആശാറാം ബാപ്പുവിൻ്റെ ജീവപര്യന്തം തടവ് ശരിവച്ച് ഹൈക്കോടതി

ജോധ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ആശാറാം ബാപ്പുവിനെതിരെയുള്ള ജീവപര്യന്തം തടവ് ശരിവച്ച് രാജസ്ഥാൻ ഹൈക്കോടതി. 2018 ലെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതിയുടെ അന്തിമ വിധി.ജസ്റ്റിസ് അരുൺ മോണ്ട, ജസ്റ്റിസ് യോഗേന്ദ്ര കുമാർ പുരോഹിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ മറ്റ് പ്രതികളായ ശരത് ചന്ദ്ര, ശിൽപി എന്നിവരെ കോടതി വെറുതെവിട്ടു. വിധി പ്രകാരം ആശാറാം ജോധ്പൂർ സെൻട്രൽ ജയിലിൽ ഉടനെ തന്നെ കീഴടങ്ങേണ്ടതുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ബലാത്സംഗ കുറ്റങ്ങൾ, പോക്സോ, ജുവനൈൽ ജസ്റ്റിസ് കുറ്റകൃത്യങ്ങൾ എന്നിവ പ്രതിക്കെതിരെ ബെഞ്ച് ശരിവച്ചിട്ടുണ്ടെങ്കിലും ചില കുറ്റങ്ങളിൽ നിന്ന് ആശാറാം മോചിതനായിട്ടുമുണ്ട്. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളിലുള്ള തെളിവുകളുടെ അഭാവം കാരണം ആശാറാമിനെ കോടതി കുറ്റവിമുക്തനാക്കി.2024 മാർച്ചിൽ സ്വകാര്യ ആശുപത്രിയിൽ വൈദ്യചികിത്സയ്ക്കായി ആശാറാമിന് ആദ്യമായി 10 ദിവസത്തേക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനുശേഷം ജാമ്യം നീട്ടുന്നത് പതിവായി തുടർന്നു. 2025 ജനുവരിയിൽ ആരോഗ്യ കാരണങ്ങളാൽ ആശാറാമിന് സുപ്രീം കോടതി മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. 2025 ഒക്ടോബറിൽ വീണ്ടും രാജസ്ഥാൻ ഹൈക്കോടതി അദ്ദേഹത്തിന് ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നിലവിലും പ്രതി ജാമ്യത്തിൽ കഴിയുകയാണ്.രണ്ട് ദിവസം മുമ്പ് ഈ ജാമ്യത്തിൻ്റെ കാലാവധി ജൂലൈ 7 വരെ നീട്ടിയിരുന്നു. തടവിലിരിക്കെ ആശാറാമിന് ജാമ്യം ലഭിക്കുന്നതിനായി അദ്ദേഹത്തിൻ്റെ അഭിഭാഷകർ ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും സുപ്രീം കോടതിയിലുമായി നിരവധി ഹർജികൾ സമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *