മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചു.ബത്തേരി കോടതി നിർദ്ദേശപ്രകാരം അന്വേഷണസംഘം വീണ്ടും കണക്കെടുപ്പ് നടത്തുകയായിരുന്നു. മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്. 800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ , ആന്‍റോ അഗസ്റ്റിൻ എന്നിവർ മരങ്ങള്‍ വിട്ടു കിട്ടാനായി നേരത്തെ ബത്തേരി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കടുത്ത പരാമർശങ്ങളോടെ കോടതി ഈ ആവശ്യം തള്ളിയത് പ്രതികള്‍ക്ക് തിരിച്ചടിയായിരുന്നു. തടികള്‍ സർക്കാരിന്‍റേത് അല്ല എന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികള്‍ കഴിഞ്ഞില്ലെന്ന് കോടതി പരാമർശിച്ചിരുന്നു.
മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു
