15,00,000 ചികിത്സക്ക് ചിലവ്, ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് കമ്പനി; ഒടുവില്‍ കോടതിയിടപെടല്‍, 5,35,000 അനുവദിച്ചു

കരള്‍ സംബന്ധമായ ചികിത്സ നടത്തിയയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 5,35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്ത്യ കമീഷന്‍.താനാളൂര്‍ സ്വദേശി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമീഷന്‍ വിധി. പരാതിക്കാരന്റെ പേരില്‍ രണ്ട് ഇന്‍ഷുറന്‍സ് പോളിസിയാണുണ്ടായിരുന്നത്.ആലുവ രാജഗിരി ആശുപത്രിയില്‍ കരള്‍സംബന്ധമായ ചികിത്സ നടത്തിയതിന് 15,00,000 രൂപ ചെലവായെന്നും ആയത് അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗകാരണം അമിതമായ ആല്‍ക്കഹോള്‍ ഉപയോഗമാണെന്നും വ്യവസ്ഥപ്രകാരം ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്നും കമ്പനി അറിയിച്ചു. തുടര്‍ന്നാണ് ഉപഭോക്ത കമീഷനില്‍ പരാതി നല്‍കിയത്. 15 ലക്ഷത്തിലധികം രൂപ ചികിത്സക്ക് വേണ്ടി വന്നതിനാല്‍ ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.രേഖകള്‍ പരിശോധിച്ച കമീഷന്‍ രോഗ കാരണം ആല്‍ക്കഹോളിസമല്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ വ്യക്തമായി സാക്ഷ്യപ്പെടുത്തിയതിനാല്‍ ഇന്‍ഷുറന്‍സ് നിഷേധിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുക അഞ്ചുലക്ഷവും സേവനത്തിലെ വീഴ്ചക്ക് 25,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 10,000 രൂപയും 45 ദിവസ ത്തിനകം പരാതിക്കാരന് നല്‍കണമെന്നും വീഴ്ചവരുത്തിയാല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നുമാണ് വിധി. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *