കൊച്ചി: പിണങ്ങിക്കഴിയുന്ന അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കണമെന്നും ഒപ്പം നിറുത്തണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാകളക്ടറുടെ അടുത്തെത്തിയ കുട്ടികളെ സഹായിക്കാൻ ഹൈക്കോടതി ഇടപെടൽ. പാലക്കാട് തൃത്താല ആനക്കര സ്വദേശികളായ കുട്ടികളുടെ സങ്കടം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിഷയത്തിൽ പാലക്കാട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ഇ.സാലിഹിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടി. പാലക്കാട് ആനക്കര സ്വദേശികളായ പന്ത്രണ്ടും പത്തും എട്ടും വയസുള്ള ആൺകുട്ടികളാണ് തിങ്കളാഴ്ച മുത്തച്ഛനൊപ്പം പാലക്കാട് കളക്ടർ എം.എസ്. മാധവിക്കുട്ടിയെ കാണാനെത്തിയത്. അച്ഛന്റെ സഹോദരിയുടെ മകളായ പന്ത്രണ്ടുകാരിയും ഒപ്പമുണ്ടായിരുന്നു.പാലക്കാട് ജില്ലയുടെ ചുമതലയുള്ള ജഡ്ജി എന്ന നിലയിലാണ് വിഷയത്തിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇടപെട്ടത്. ലീഗൽ സർവീസസ് അതോറിട്ടി വഴി മാതാപിതാക്കളെ ഒരുമിപ്പിക്കാൻ സാധിക്കുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കളക്ടറുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാനാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയോട് നിർദ്ദേശിച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ പിണക്കം, കളക്ടറെക്കണ്ട കുട്ടികൾക്കായി ഹൈക്കോടതി ഇടപെടൽ
