ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ശൃംഖേരി മണ്ഡലത്തിൽ റീകൗണ്ടിങ്ങില്‍ 52 വോട്ടിന് ജയിച്ച ബിജെപി എംഎൽഎ ഡി എൻ ജീവരാജിന് തിരിച്ചടി. ജീവരാജിന് പകരം കോൺഗ്രസിന്റെ ടി ഡി രാജെഗൗഡയോട് എംഎൽഎയായി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു. പോസ്റ്റൽ ബാലറ്റ് വീണ്ടും എണ്ണിയപ്പോഴാണ് ബിജെപി വിജയിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി എംഎൽഎയായി ബിജെപി നേതാവ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ ശക്തമായ മറുപടി.തെരഞ്ഞെടുപ്പ് കമ്മിഷനും കർണാടക സർക്കാരിനും സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടുണ്ട്. 2023ലാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ കോൺഗ്രസിന്റെ രാജെഗൗഡ 201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതിനെതിരെ ജീവരാജ് കോടതിയെ സമീപിച്ചതോടെ പോസ്റ്റൽ ബാലറ്റ് വീണ്ടും എണ്ണാൻ നിർദേശം ഉണ്ടായി. തുടർന്ന് നടന്ന വോട്ടെണ്ണലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ 255വോട്ടുകൾ അസാധുവായി. ഇതോടെയാണ് 52 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജീവരാജിനെ വിജയിയായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് രാജെഗൗഡയ്ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.റിട്ടേണിങ് ഉദ്യോഗസ്ഥൻ സാധുവായിരുന്ന പോസ്റ്റൽ ബാലറ്റുകൾ പുനർനിർണയം നടത്തിയത് പ്രഥമ ദൃഷ്ട്യാ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി അസാധുവായ 279 ബാലറ്റുകളുടെ പുനർനിർണയം നടത്താൻ നിർദേശിച്ചപ്പോൾ റിട്ടേണിങ് ഉദ്യോഗസ്ഥൻ സാധുവായിരുന്ന 562 വോട്ടുകൾ കൂടി റീകൗണ്ട് ചെയ്തുവെന്നാണ് അപ്പീലിൽ രാജേഗൗഡ വാദിച്ചത്.
ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാകില്ല; ശൃംഖേരി മണ്ഡലത്തിലെ ബിജെപി വിജയം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി
