ന്യൂഡൽഹി: ദളിത്, ആദിവാസി വിഭാഗക്കാരായ പ്രതികൾക്കു ജാമ്യംനൽകുമ്പോൾ രണ്ടുമാസം പോലീസ് സ്റ്റേഷൻ വൃത്തിയാക്കണമെന്ന വ്യവസ്ഥവെച്ച ഒഡിഷയിലെ കോടതികളുടെ നടപടി ക്രൂരവും ജാതിവിവേചനവുമാണെന്ന് സുപ്രീംകോടതി.ഒഡിഷ ഹൈക്കോടതിയും കീഴ്ക്കോടതികളുമാണ് ഇത്തരത്തിൽ ഏഴ് ഉത്തരവുകളിറക്കിയത്. തീർത്തും മ്ലേച്ഛമായ നടപടിയാണിതെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ഇത്തരം ജാമ്യവ്യവസ്ഥകളെ അസാധുവായി പ്രഖ്യാപിച്ചു. ഭാവിയിൽ ഒരു കോടതിയും ഇത്തരം ഉത്തരവുകൾ ഇറക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.എട്ടുകേസുകളിലായി ആറ് ദളിത് വിഭാഗക്കാർക്കും രണ്ട് ആദിവാസികൾക്കുമാണ് പോലീസ് സ്റ്റേഷനുകൾ വൃത്തിയാക്കണമെന്ന ജാമ്യവ്യവസ്ഥ വെച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഇടപെടുകയായിരുന്നു.കടുത്ത ജാതിവിവേചനമുള്ളതും സാമുദായിക സ്പർധയുണ്ടാക്കുന്നതുമായ ഇത്തരം ഉത്തരവുകളിറക്കരുതെന്ന് മറ്റു കോടതികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. തൊട്ടുകൂടായ്മ വിലക്കുന്ന ഭരണഘടനയുടെ 17-ാം വകുപ്പിന്റെ ലംഘനമാണ് ഒഡിഷയിലെ കോടതികൾ നടത്തിയത്. ഭരണഘടനയുടെ 14, 16 വകുപ്പുകൾപ്രകാരം തുല്യതയ്ക്കുള്ള അവകാശങ്ങളും പ്രതികൾക്ക് നിഷേധിക്കപ്പെട്ടുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പോലീസ് സ്റ്റേഷൻ വൃത്തിയാക്കണമെന്ന് ജാമ്യവ്യവസ്ഥ; ദളിത് വിഭാഗക്കാരോടുള്ള സമീപനം ക്രൂരം-സുപ്രീം കോടതി
