ന്യൂഡല്‍ഹി: ജുഡീഷ്യല്‍ തസ്തികകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന ഹരജി നിരസിച്ച് സുപ്രീം കോടതി.ഇത്തരം ഹരജികള്‍ നല്കി തങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് കൊണ്ട് സുപ്രീം കോടതി പറഞ്ഞു.നിയമരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അത്തരം മാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.സാഹചര്യങ്ങള്‍ ഇല്ലാതെ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.ആവശ്യമെങ്കില്‍ സംവരണം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കാന് നിര്ദേശിച്ച്ക്കൊണ്ടാണ് ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാരെ നിയമിക്കുമ്പോള്‍ 50 ശതമാനം സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പാനല്‍ അഭിഭാഷക തസ്തികളില്‍ പകുതി വനിതകള്‍ക്കായി മാറ്റിവെയ്ക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്
ജുഡീഷ്യല്‍ തസ്തികകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന ഹർജി നിരസിച്ച് സുപ്രീം കോടതി
