ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അതീവ പ്രാധാന്യമുള്ള ഈ കേസ് പരിഗണിക്കുന്നത്. യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന കക്ഷികളുടെ വാദങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് കേസില്‍ നിര്‍ണ്ണായകമാകും. എതിര്‍ക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി നീണ്ടേക്കാം. ഇതിനുശേഷം ഏപ്രില്‍ 15, 16 തീയതികളില്‍ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങള്‍ കോടതി കേള്‍ക്കും.യുവതി പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലം ഏറെ ശ്രദ്ധേയമാണ്. മുന്‍പ് സ്വീകരിച്ചിരുന്ന കര്‍ശന നിലപാടില്‍ നിന്ന് മാറി, കൂടുതല്‍ സമവായത്തിനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. മതപണ്ഡിതന്മാരും സാമൂഹിക നേതാക്കളും അടങ്ങുന്ന ഒരു സമിതി രൂപീകരിച്ച് വിഷയത്തില്‍ അഭിപ്രായം തേടണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതി വിധിയില്‍ സ്ത്രീകളില്‍ ഒരു വിഭാഗം തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയ കാര്യം സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി തന്ത്രി കണ്ഠരര് രാജീവരര് കോടതിയെ ബോധിപ്പിച്ചു.യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്നത്തില്‍ തെളിഞ്ഞതെന്നും അത് ദൈവിക കല്പ്പനയായി അംഗീകരിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ത്രീസമൂഹം കാലങ്ങളായി ഈ ആചാരത്തോട് സഹകരിക്കുന്നവരാണെന്നും, ആചാരപരമായ പ്രത്യേകതകള്‍ പരിഗണിച്ച് വിധി പുനഃപരിശോധിക്കണമെന്നുമാണ് തന്ത്രിയുടെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാര്‍, എ.ജെ. മസീഹ്, പി.ബി. വരാലെ, ആര്. മഹാദേവന്, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലുള്ളത്. ഏപ്രില്‍ ഏഴിന് തുടങ്ങിയ വാദം കേള്‍ക്കല്‍ വരും ദിവസങ്ങളിലും തുടരും.
ശബരിമല കേസ്: സംസ്ഥാന സര്‍ക്കാരും തന്ത്രിയും നിലപാടറിയിച്ചു
