‘ശബരിമല അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത്’; കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വാദം സമർപ്പിച്ചു.കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയാണ് 246 പേജുള്ള വാദം എഴുതിനല്‍കിയത്.ശബരിമല അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മചാരിയാണ്. അതിനാലാണ് വിലക്കെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്. യുവതി പ്രവേശനം അനുവദിച്ചാല്‍ ആരാധന സ്വഭാവം മാറും. പുരുഷന്മാരും സ്‌ത്രീകളും ഉള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ഈ ആചാരം പാലിക്കുന്നുണ്ട്. ഒന്നോ രണ്ടോപേർക്ക് വേണ്ടി ഈ ആചാരത്തില്‍ കോടതി ഇടപെടാൻ പാടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.ശബരിമല യുവതി പ്രവേശന വിലക്ക് ഏകപക്ഷീയമല്ല. ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിധിയെയും കേന്ദ്രം സുപ്രീം കോടതിയില്‍ ശക്തമായി എതിർത്തു. വിദേശ രാജ്യങ്ങളിലെ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി അതുപോലെ ഇന്ത്യയില്‍ പകർത്തുന്നത് ശരിയായ പ്രവണതയല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.പ‌ഞ്ചാബില്‍ രജിസ്റ്റർ ചെയ്‌ത സംഘടനയാണ് ശബരിമലയില്‍ യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈ സംഘടനയ്‌ക്ക് ശബരിമലയെക്കുറിച്ച്‌ അറിയില്ലെന്നും കേന്ദ്രസർക്കാർ വാദത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒമ്പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതല്‍ വ്യാഴാഴ്‌ച വരെ കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് കോടതിയില്‍ എഴുതിനല്‍കിയത്.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതല്‍ നടക്കുന്നത്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന 12 പേരുടെ വാദങ്ങളും സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *