കൊച്ചി: പ്രായപൂർത്തിയായ മക്കൾക്ക് സ്വന്തം ആത്മീയവഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി. മക്കളെ സന്ന്യാസിനിമാർ തടവിലാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹെബിയസ് കോർപ്പസ് ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. തൃശ്ശൂർ അതിരൂപതയിൽനിന്ന് പുറത്തായ സന്ന്യാസിനിസമൂഹം മക്കളെ വിശ്വാസപരമായി തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് തൃശ്ശൂർ സ്വദേശികളായ മൂന്ന് രക്ഷിതാക്കളാണ് ഹെബിയസ് കോർപ്പസ് ഹർജി നൽകിയത്.സഭയുമായി ബന്ധമില്ലാത്ത കൂട്ടായ്മയിൽ മക്കൾ വിശ്വസിക്കുന്നതും അവരുടെ സ്വതന്ത്രമായ തീരുമാനപ്രകാരമല്ലെന്നും എതിർകക്ഷികളുടെ സമ്മർദംമൂലമാണെന്നു ഹർജിക്കാർ വാദിച്ചു.എന്നാൽ, മക്കളുടെ തീരുമാനത്തിൽ മാതാപിതാക്കൾക്ക് വിഷമമുണ്ടാകാമെങ്കിലും പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. മാതാപിതാക്കൾക്ക് മക്കളെ ഉപദേശിക്കാം, പക്ഷേ അവരുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറാനാകില്ല. പോലീസ് നടത്തിയ അന്വേഷണത്തിൽ, സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസപാത തിരഞ്ഞെടുത്തതെന്ന് യുവതികൾ മൊഴിനൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയായ മക്കൾക്ക് സ്വന്തം ആത്മീയവഴി തിരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി;മാതാപിതാക്കളുടെ ഹർജി തള്ളി
