നിഷ്‌ക്രിയദയാവധം; ഹരീഷ് റാണയുടെ ‘ചികിത്സ പിന്‍വലിക്കലിന്’ അനുമതി നേടിയ മലയാളി അഭിഭാഷക, പ്രശംസിച്ച്‌ സുപ്രീംകോടതി

രാജ്യത്താദ്യമായി നിഷ്‌ക്രിയദയാവധത്തിന് അനുമതി നല്‍കി ചരിത്ര വിധി പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി.13 വര്‍ഷമായി കോമയില്‍ കഴിയുന്ന മുപ്പത്തിരണ്ടുകാരന്‍ ഹരീഷ് റാണയുടെ ദയാവധത്തിനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിന് ഒടുവിലാണ് ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഹരീഷിന്റെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നിര്‍ത്താമെന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെ പ്രാഥമിക മെഡിക്കല്‍ ബോര്‍ഡും എയിംസിലെ രണ്ടാം മെഡിക്കല്‍ ബോര്‍ഡും നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ നടപടി.ഹരീഷ് റാണയ്ക്കുവേണ്ടി ഹര്‍ജി സമര്‍പ്പിച്ച പിതാവിന് വേണ്ടി നിയമ നടപടികള്‍ നയിച്ച അഡ്വ. രശ്മി നന്ദകുമാറിനെ പ്രശംസിച്ചാണ് സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. അഡ്വ. രശ്മി നന്ദകുമാറിന്റെ അഭ്യര്‍ഥനപ്രകാരം ‘നിഷ്‌ക്രിയ ദയാവധം’ എന്നതിനുപകരം ‘ചികിത്സ പിന്‍വലിക്കല്‍’ എന്നാണ് വിധിയില്‍ പറയുന്നതെന്നതും ശ്രദ്ധേയമാണ്. ആഗോള തലത്തിലെ ഒട്ടേറെ കോടതിവിധികള്‍ പരാമര്‍ശിച്ചായിരുന്നു ദയാവധത്തിനായി കുടുംബം കോടതിയെ സമീപിച്ചത്. ഈ വിഷയത്തിന്റെ ഉള്ളടക്കം ബോധ്യപ്പെടുത്താന്‍ അഭിഭാഷകയ്ക്ക് സാധിച്ചതായി വിധി പറഞ്ഞ ജസ്റ്റിസ് കെ വി വിശ്വനാഥന്‍ പറഞ്ഞു. കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയുടെ സമീപനത്തെയും കോടതി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *