ശാരീരിക ബന്ധത്തിനുള്ള സമ്മതം ദൃശ്യങ്ങൾ പകർത്താനുള്ള അനുമതിയല്ല; നിർണ്ണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള പങ്കാളിയുടെ സമ്മതം ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്താനുള്ള അനുമതിയായി കണക്കാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. പങ്കാളിയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും ഗൗരവകരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സ്വർണകാന്ത ശർമയുടേതാണ് സുപ്രധാനമായ ഈ നിരീക്ഷണം.വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ഭയം സമ്മതമല്ലഅത്തരം ദൃശ്യങ്ങളോ ചിത്രങ്ങളോ കാട്ടി ഭീഷണിപ്പെടുത്താനോ പങ്കാളിയെ നിയന്ത്രിക്കാനോ ശ്രമിച്ചാൽ തുടർന്നുള്ള ലൈംഗിക ബന്ധങ്ങൾ ഉഭയസമ്മതത്തോടെയുള്ളതായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വീഡിയോ പുറത്തുവന്നാൽ തനിക്കുണ്ടാകുന്ന അപമാനത്തെക്കുറിച്ച് എല്ലാക്കാലത്തും യുവതിക്ക് ഭയമുണ്ടായിരുന്നു. സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്ന ഭയം കാരണം ഒരാൾ ലൈംഗിക ബന്ധത്തിന് വഴങ്ങിയാൽ അത് പൂർണമനസ്സോടെയുള്ള സമ്മതമായി കാണാനാകില്ലെന്ന് കോടതി വിലയിരുത്തി.പ്രതിയുടെ വാദം തള്ളിതങ്ങൾക്കിടയിൽ നടന്നത് പരസ്പ‌ര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നും അതിനാൽ ലൈംഗിക അതിക്രമമെന്ന പരാതി നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ ഈ വാദം കോടതി പൂർണ്ണമായും തള്ളി. ശാരീരിക ബന്ധത്തിന് സമ്മതിക്കുക എന്നത് ഒരു കാര്യമാണ്, എന്നാൽ ആ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ സമ്മതിക്കുക എന്നത് മറ്റൊരു കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.യുവതിയുടെ ദൃശ്യങ്ങൾ പ്രതി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നതും കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സ്ത്രീയുടെ അന്തസ്സിനും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *