ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരർക്ക് ഇന്ന് നിർണായകം. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.തന്നെ മനഃപൂർവം കേസില്‍ കുടുക്കിയെന്നാണ് ഹർജിയില്‍ തന്ത്രിയുടെ വാദം. എന്നാല്‍ കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം.തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാൻ അനുജ്ഞ നല്‍കിയതിലാണ് പരിശോധന. തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടൻ സാമ്ബിള്‍ ശേഖരിക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്
