ഏറെ കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.1995-ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 25 വർഷത്തോളം ഒളിവിലായിരുന്ന നാല് പ്രതികളാണ് നിലവില്‍ വിചാരണ നേരിട്ടത്.ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് മുൻ എം.എല്‍.എ പി.വി. അൻവറിന്റെ സഹോദരീ പുത്രൻ ആണ്. മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫും അൻവറിന്റെ സഹോദരീപുത്രനാണ്. മുനീബ് (17-ാം പ്രതി), കബീർ എന്ന ജാബിർ (19-ാം പ്രതി) എന്നിവരാണ് മറ്റുള്ളവർ.1995 ഏപ്രില്‍ 13-ന് രാവിലെ പതിനൊന്നരയോടെ മലപ്പുറം ഒതായി അങ്ങാടിയില്‍ വെച്ചാണ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫ് കൊല്ലപ്പെട്ടത്. മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പ്രതികളായ നാലുപേരും 25 വർഷത്തോളം ഒളിവിലായിരുന്നു. മനാഫിന്റെ സഹോദരൻ അബ്ദുല്‍ റസാഖ് നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്.ഈ കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവർ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ നേരിടുന്ന പ്രതികള്‍ക്ക് ഇന്ന് കോടതി എന്ത് ശിക്ഷ വിധിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ഒതായി മനാഫ് വധക്കേസ്: PV അൻവറിൻ്റെ സഹോദരീ പുത്രന്മാര്‍ ഉള്‍പ്പെടെ 4 പ്രതികളുടെ വിധി ഇന്നറിയാം
