2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വിധിക്കും .വിചാരണ പൂർത്തിയാക്കിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു . കൊലപാതകം , തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത് . സജിതയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായിരുന്ന ചെന്താമര , ജാമ്യത്തില്‍ ഇറങ്ങിയാണ് ഇരട്ട കൊലപാതകം നടത്തിയത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കള്‍ ആവശ്യപ്പെട്ടു.2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേർന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാൻ കാരണമെന്ന് ചെന്താമര കരുതിയിരുന്നു. ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. മെയ് 27ന് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ട കൊലപാതകക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനും ആലോചനയുണ്ട്.കൊലക്ക് ഉപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ഭാര്യ മൊഴി നല്‍കിയിരുന്നു. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകള്‍ എന്നിവരുള്‍പ്പടെ 52 പേലെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികള്‍ പൂർത്തിയായിരുന്നു. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാർ ഉള്‍പ്പടെ 133 സാക്ഷികളാണുള്ളത്.
നെൻമാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്
