കൊച്ചി: മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തൊക്കെയുണ്ടെന്നും ചോർന്നാൽ എന്ത് പ്രത്യാഘാതം ഉണ്ടാകുമെന്നുമുള്ല വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി. കടലിലെയും തീരദേശ മേഖലയിലെയും ജീവികളെ ഉൾപ്പെടെ എങ്ങനെ ബാധിക്കുമെന്ന് വിശദമാക്കണം.
ഹർജി വീണ്ടും പരിഗണിക്കുന്ന രണ്ടാഴ്ചയ്ക്കകം ഇതു വേണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഇതുമൂലം തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾ അടക്കമുള്ലവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കണ്ടെയ്‌നറുകളിൽ നിന്ന് കാൽസ്യം കാർബൈഡ്, എണ്ണ, പ്ലാസ്റ്റിക് തരികൾ തുടങ്ങിയവ കടലിൽ വ്യാപിച്ച് പരിസ്ഥിതിക്ക് ഹാനികരമായ സ്ഥിതിയുണ്ടായെന്ന് ഹർജിയിൽ പറയുന്നു.സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നടപടി സ്വീകരിച്ചെന്നും സർക്കാരും ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗും അന്വേഷണം നടത്തുന്നുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ അറിയിച്ചു.കൂടുതൽ നിർദ്ദേശങ്ങൾ ഈ ഘട്ടത്തിൽ നൽകുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, സർക്കാരിനു ലഭ്യമായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.കപ്പൽ മുങ്ങിയതിനെ തുടർന്ന് തീരത്തടിഞ്ഞ മാലിന്യങ്ങൾ മാറ്റുന്ന നടപടി സർക്കാർ നിറുത്തിയതായി ഹർജിക്കാരൻ ആരോപിച്ചു. ഇതു ശരിയല്ലെന്ന് സർക്കാർ വിശദീകരിച്ചു. ചർച്ച ചെയ്ത് പരാതികൾക്ക് പരിഹാരം കാണാൻ കോടതി നിർദ്ദേശിച്ചു.