കൊച്ചി: ഭർത്താവ് മരിച്ചതിനാൽ ഭാര്യയെ ഭർത്തൃവീട്ടിൽനിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെവീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ വിധി.
2009-ൽ ഭർത്താവ് മരിച്ചശേഷവും യുവതിയും കുട്ടിയും ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചത്. എന്നാൽ, ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരമായി ശല്യംചെയ്യാൻ തുടങ്ങിയതോടെ സംരക്ഷണംതേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
അപ്പീലിൽ സെഷൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ ഭർത്താവിൻ്റെ അമ്മയും സഹോദരങ്ങളും നൽകിയ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. യുവതിയെ പുറത്താക്കാൻ ശ്രമിച്ചതിനും ഗാർഹികപീഡനം നടന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു.
വീടിന്റെ ഉടമസ്ഥത ആരുടെപേരിലെന്നത് കണക്കിലെടുക്കാതെതന്നെ ഭർത്തൃവീട്ടിൽ താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാൻ സുരക്ഷിതമായ താമസസൗകര്യം അവകാശമായി അംഗീകരിക്കുന്നുണ്ട് -കോടതി പറഞ്ഞു.