പ്രൊഡക്ഷൻ കൺട്രോളർമാർ മോഷ്ടിക്കും എന്ന പരാമർശത്തിൽ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ കേസ്. സാന്ദ്രയ്ക്കെതിരെ ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയെ സമീപിച്ചു. പ്രൊഡക്ഷൻ കൺട്രോളർമാരെ സാന്ദ്രാ തോമസ് മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് സംഘടന പറഞ്ഞത്. ഫെഫ്ക്ക ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പരാമർശത്തിൽ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമാവശ്യപ്പെട്ടിരിക്കുന്നത്. മാനനഷ്ടക്കേസാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ എറണാകുളം സബ്കോടതിയിൽ സാന്ദ്ര തോമസിനെതിരെ ഫയൽ ചെയ്തിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷക ശ്രുതി ഉണ്ണിക്കൃഷ്ണൻ മുഖേനയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് ണ്ടുമാസം മുൻപ് സാന്ദ്ര നൽകിയ അഭിമുഖത്തിലാണ് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ മോശം പരാമർശം നടത്തിയിരിക്കുന്നത്.