‘രണ്ട് കൈയ്യും ചേര്‍ന്നാലേ കയ്യടിക്കാനാകൂ’; ബലാത്സംഗക്കേസില്‍ 23കാരന് ഇടക്കാല ജാമ്യം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: നാല്‍പത് വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 23കാരനായ പ്രതിക്ക് ഇടക്കാല ജാമ്യം നല്‍കി സുപ്രിംകോടതി. പ്രതി ഒന്‍പതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യം അനുവദിച്ചത്.

പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവര്‍ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു. ഇരുവരും ഒരുമിച്ച് ഏഴ് തവണയാണ് ജമ്മുവിലേക്ക് പോയത്. അത് ഭര്‍ത്താവിന് പ്രശ്‌നമായിരുന്നില്ല. എന്തടിസ്ഥാനത്തിലാണ് യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തില്‍ കേസെടുത്തതെന്ന് ഡല്‍ഹി പൊലീസിനോടും കോടതി ചോദിച്ചു. രണ്ട് കൈയ്യും ചേര്‍ന്നാലേ കയ്യടിക്കാനാകൂവെന്ന് പരാതിക്കാരിയെ വിമര്‍ശിച്ച് കേസ് പരിഗണിച്ച ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഇടക്കാലജാമ്യമുള്ളപ്പോള്‍ പരാതിക്കാരിയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി നിര്‍ദേശിച്ചു. സാമൂഹികമാധ്യമ ഇന്‍ഫ്‌ളുവന്‍സറായ യുവാവുമായി സ്വന്തം വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടശേഷമാണ് പരാതിക്കാരി അടുപ്പത്തിലായത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *