അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരും

അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി.ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റന്‍. 14 ദിവസത്തേക്കാണ് ആന്‍റോയെ കോടതി റിമാൻഡ് ചെയ്തത്. ആന്റോ അഗസ്റ്റിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു.വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തില്‍ അബ്കാരി നിയമം അനുസരിച്ചാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടില്‍ നിന്ന് വൻമദ്യശേഖരം പിടിച്ചെടുത്തത്. രാജ്യത്തൊരു വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാനാകുന്നത് മൂന്ന് ലിറ്റ‍ർ മദ്യമാണ്. എന്നാല്‍ ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടില്‍ നിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. അതില്‍ 43 ലിറ്റർ വിദേശമദ്യമാണ്. 22ലിറ്റർ വൈനും ഉണ്ടായിരുന്നു. വില്പനയ്ക്കായാണ് സൂക്ഷിക്കുന്നതെങ്കില്‍ ഗുരുതര സ്വഭാവമുള്ള കുറ്റമാണിത്.മറിച്ച്‌ വില്‍പനയ്ക്ക് അല്ല സ്വന്തം ആവശ്യത്തിനെങ്കില്‍ 12 മുതിർന്ന വ്യക്തികള്‍ എങ്കിലും വീട്ടില്‍ സ്ഥിരതാമസക്കാരെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമാണ് നിയമപരമായി ഈ അളവില്‍ മദ്യം സൂക്ഷിക്കാനാവുക. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്കായില്ല. മാത്രമല്ല വീട്ടുടമയായ ആന്റോയ്ക്കെതിരെ ക്രിമിനല്‍ കേസ് അടക്കമുള്ള പശ്ചാത്തലം ഗുരുതര വകുപ്പുകള്‍ ചുമത്താൻ എക്സൈസിന് നിയമപരമായ കളമൊരുക്കി. കേരള അബ്കാരി നിയമം 55(a),55(i)58 വകുപ്പുകളിലാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യം എത്തിച്ചതിലെ നികുതിവെട്ടിപ്പും അന്വേഷണപരിധിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *