കാലതാമസം ചൂണ്ടിക്കാട്ടി ഗാർഹിക പീഡന കേസ് റദ്ദാക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: ഗാർഹിക പീഡന കേസുകളിൽ മജിസ്ട്രേറ്റിനെ സമീപിക്കുന്നതിലെ കാലതാമസം മാത്രം അടിസ്ഥാനമാക്കി കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ഗാർഹിക പീഡന കേസുകളിൽ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിലെ (പ്രൊട്ടക്‌ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട് ) വകുപ്പ് 12 പ്രകാരമാണ് കോടതിയുടെ നിരീക്ഷണം.ഗാർഹിക പീഡന കേസുകളിൽ പരാതികൾ നൽകിയിട്ടുണ്ടെങ്കിൽ കാലതാമസം കേസിന്റെ സാധുതയെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് വിധി പ്രസ്താവിച്ചത്.തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 ൽ കെട്ടികിടന്നിരുന്ന നടപടികൾ ബിഎൻഎസ്എസ് വകുപ്പ് 528 പ്രകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും അമ്മായിയമ്മയും സമർപ്പിച്ച ഹർജിയിലാണ് വിധി.പിഡബ്ള്യുഡിവി ആക്ട് പ്രകാരം പരാതി നൽകാൻ ഏകദേശം ആറ് വർഷത്തെ കാലതാമസമുണ്ടായെന്നും, ആരോപണങ്ങൾക്ക് വ്യക്തമായ അടിസ്ഥാനമില്ലെന്നും ഹർജിക്കാർ വാദിച്ചു.ആക്ടിൽ വകുപ്പ് 12 പ്രകാരമുള്ള അപേക്ഷയ്ക്ക് പ്രത്യേക കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലതാമസത്തിന്റെ കാരണം, മറ്റ് അധികാരികളെ സമീപിച്ച സാഹചര്യം തുടങ്ങിയവ കേസിലെ തെളിവുകൾ വിലയിരുത്തുമ്പോൾ മജിസ്ട്രേറ്റിന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.ആരോപണങ്ങൾ സത്യമാണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി “മിനി ട്രയൽ” നടത്തേണ്ടതില്ലെന്നും, തർക്കമുള്ള വസ്തുതകൾ വിചാരണ ഘട്ടത്തിലാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ ഗാർഹിക പീഡന ആരോപണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ കേസ് റദ്ദാക്കാൻ മതിയായ കാരണം കണ്ടെത്താനാകാത്തതിനാൽ ഹർജി കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *