UDF സര്‍ക്കാരിന് അപൂര്‍വ പ്രതിസന്ധി; വകുപ്പ് സെക്രട്ടറിമാരെ ഒന്നൊന്നായി വിളിച്ചു വരുത്തി ഹൈക്കോടതി

കൊച്ചി: യുഡിഎഫ് സര്‍ക്കാരില്‍ അത്യപൂര്‍വ്വ പ്രതിസന്ധി. നടപടി ദൂഷ്യത്തിന്റെ പേരില്‍ വകുപ്പ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വിളിച്ചുവരുത്തിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹാജരാകേണ്ടി വന്നിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനം കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നടപടി.അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ഐഎഎസിനോട് നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്‍ ആവശ്യപ്പെട്ടത്. ഡിജിപി എസ് ശ്രീജിത്തിനെതിരായ പരാതിക്കാരന്റെ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കാണിച്ച് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി. മുന്‍കൂര്‍ അനുമതിയില്ലാതെ കാഷ്വല്‍ ലീവെടുത്ത് എസ് ശ്രീജിത്ത് ഐപിഎസ് ദുബൈയിലേക്ക് യാത്ര ചെയ്യുകയും അവിടെ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ നേരത്തെ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെയും ഹൈക്കോടതി നേരത്തെ വിളിച്ചുവരുത്തിയിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിലായിരുന്നു മുഹമ്മദ് ഹനീഷിനെ ഹൈക്കോടതി വിളിച്ചുവരുത്തിയത്. എന്നാല്‍ താന്‍ ചുമതലയൊഴിഞ്ഞെന്നായിരുന്നു മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചത്. കേസില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, എംഡി ആയിരുന്ന കെ എ രതീഷ് എന്നിവരെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചതോടെയായിരുന്നു നടപടികളിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *