രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി

ന്യൂഡൽഹി: രാമക്ഷേത്രത്തിലെ സംഭാവന മോഷണം സംബന്ധിച്ച കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സുപ്രീകോടതി. കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) ആണ് കേസ് ഉടൻ പൂർത്തിയാക്കാൻ കോടതി ആവശ്യപ്പെട്ടത്.ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വരും ദിവസങ്ങളിൽ സംഭാവതട്ടിപ്പ് കേസിൻ്റെ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഗുണപരമായ പുരോഗതിക്കും സുതാര്യതയ്ക്കും വേണ്ടി കോടതിക്ക് മുമ്പാകെ വസ്‌തുതകളും മറ്റും പരിഗണിക്കാനും ബെഞ്ച് എസ്‌ഐടിയോട് പറഞ്ഞു.എസ്‌ഐടിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ ബാക്കി നടപടി സ്വീകരിക്കൂ. രാമക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ നൽകുന്ന സംഭാവനകളുടെ മാനേജ്‌മെൻ്റിൽ പരിഷ്കാരങ്ങൾക്കായി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്‌ചയ്ക്കുള്ളിൽ സ്‌റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും ബെഞ്ച് എസ്‌ഐടിയോട് നിർദ്ദേശിക്കുകയും ചെയ്‌തു.കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട തിരിമറി ആരോപണങ്ങൾ പുറത്തുവന്നത്. സംഭവം വലിയ വിവാദമായതോടെ ജൂൺ 13ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു എസ്ഐടിക്ക് നൽകിയിരുന്ന പ്രാഥമിക നിർദേശം. തുടർന്ന് ജൂൺ 23ന് അന്വേഷണ സംഘം സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂൺ 25ന് എഫ്ഐആർ രജിസ്‌റ്റർ ചെയ്യുകയും എട്ടുപേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഇതിനിടയിൽ അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്തണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റിൻ്റെ ആദ്യ മുഴുവൻ സമയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ (സിഇഒ) കണ്ടെത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, ടിന്നു യാദവ് എന്ന് വിളിക്കുന്ന രമാശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള കേസായതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *