ന്യൂഡൽഹി: ദേശീയപാതയോരത്തെ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ മറുപടി നൽകാതെ കേരളം. സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോടാണ് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച ഈ കേസ് പരിഗണിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ നഷ്ടപെടുന്ന സാഹചര്യത്തിൽ സ്വമേധയ എടുത്ത കേസിലാണ് ദേശീയപാതയോരത്തെ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിക്കണമെന്ന സുപ്രധാന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ദേശീയപാതയുടെ മധ്യരേഖയിൽ നിന്ന് 40 മീറ്റർ ദൂര പരിധിയിൽ പാർപ്പിട ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾക്കും 75 മീറ്റർ ദൂര പരിധിയിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള നിർമാണങ്ങൾക്കും പുതുതായി അനുമതി നൽകരുത് എന്നായിരുന്നു സുപ്രീം കോടതി നിർദേശം. പുതുക്കിയ ദൂരപരിധി സംബന്ധിച്ച് ഏകീകൃത വിജ്ഞാപനം പുറപ്പെടുവിക്കാനായിരുന്നു സുപ്രീം കോടതി നിർദേശം.2026 ഏപ്രിൽ 13ന് പുറപ്പടിവിച്ച ഉത്തരവിൽ ദേശീയപാതകൾക്ക് സമീപത്തെ കൈയേറ്റങ്ങൾ നീക്കണമെന്നും വാണിജ്യ വാഹനങ്ങളുടെ അനധികൃത കൈയേറ്റങ്ങൾ നിരോധിക്കണെമന്നും ഉൾപ്പടെയുള്ള നിർദേശങ്ങൾ ഉണ്ടായിരുന്നു. പുതുതായി കെട്ടിട നിർമ്മാണത്തിനുളള ലൈസൻസുകൾ നൽകുന്നതിനുള്ള നിയന്ത്രണം ഉൾപ്പടെ ഒരു ഡസനോളം നിർദേശങ്ങളും ഈ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. നിർദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച നടപടി റിപ്പോർട്ട്, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും രണ്ട് മാസത്തിനുള്ളിൽ ഫയൽ ചെയ്യാനായിരുന്നു കോടതി നിർദേശം.2026 ജൂലായ് 13ന് ഈ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ വെറും മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് സുപ്രീം കോടതിയിൽ നടപടി റിപ്പോർട്ട് ഫയൽ ചെയ്തത്. ബിഹാർ, കർണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ ആണ് നടപടി റിപ്പോർട്ട് ഫയൽ ചെയ്തത്. തുടർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും 2026 ഏപ്രിൽ 13ലെ ഉത്തരവ് വീണ്ടും അയച്ച് കൊടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 15ന് സുപ്രീം കോടതി രജിസ്ട്രി കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും സംസ്ഥാന പോലീസ് മേധാവിമാർക്കും സർക്കാർ സ്റ്റാൻഡിങ് കോൺസലിനും ഇ മെയിൽ മുഖാന്തിരം ഉത്തരവിന്റെ പകർപ്പ് അയച്ചുനൽകിയിരുന്നു.ഓഗസ്റ്റ് 17 ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് ഫയൽ ചെയ്തില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും എതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകിയിരുന്നു. എന്നാൽ കേരളത്തിന്റെ റിപ്പോർട്ട് ഇതുവരെയും കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. കേരളത്തിന് പുറമെ ഹിമാചൽ പ്രദേശ്, മിസോറം, തമിഴ്നാട്, ഉത്തരാഖണ്ഡ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ ചണ്ഡീഗഡ്, ദാമൻ ആൻഡ് ദിയു, ലഡാക് എന്നിവയാണ് ഇനി റിപ്പോർട്ട് സമർപ്പിക്കാൻ അവശേഷിക്കുന്നത്. ദേശീയപാത അതോറിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉപരിതല ഗതാഗത മന്ത്രാലയവും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ കരട് തയ്യാറായിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ എന്തുകൊണ്ടാണ് ഇത് ഫയൽ ചെയ്യാത്തതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച്ച കേരളം ഇത് നേരിട്ട് കോടതിയിൽ സമർപ്പിക്കാൻ ആണ് സാധ്യത.
ദേശീയപാതയോരത്തെ നിർമാണങ്ങൾ: മറുപടി നൽകാതെ കേരളം, നാളെ കേസ് സുപ്രീംകോടതിയിൽ
