മാസപ്പടിക്കേസ്; വീണക്കെതിരെ കൂടുതല്‍ തെളിവുകള്‍, ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍

മാസപ്പടിക്കേസില്‍ ടി.വീണക്കെതിരെ കൂടുതല്‍ തെളിവുകള്‍. ട്രാന്‍സ്പോര്‍ട്ടര്‍മാരെ മറയാക്കി സിഎംആര്‍എല്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഡ്ജൂഡിക്കറ്റിങ് അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് ശതമാനം കമ്മീഷന്‍ നല്‍കി പണം തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുണ്ടാക്കി പണം കൈമാറും. പിന്നീട് ഈ പണം പിന്‍വലിച്ച്‌ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായിരുന്നു രീതി.ഇതിനായിരുന്നു കമ്മീഷന്‍ നല്‍കിയിരുന്നതെന്നും ഇഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 100 കോടി രൂപയ്ക്ക് മുകളില്‍ ഇത്തരം വലിയ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം.വീണയ്ക്കും ശശിധരന്‍ കര്‍ത്തക്കുമെതിരെ ഗുരുതരമായ മറ്റു കണ്ടെത്തലുകളുമുണ്ട്. ഇരുവരും പ്രധാനമായും ശ്രദ്ധിച്ചത് ഇന്‍വോയ്സ് നിര്‍മിക്കുന്നതിലും ഇടപാടുകളിലുമാണ്. ഇന്‍വോയ്സ് ഇല്ലാതെ വീണ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.ബില്ലുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് തന്നെ എക്സാലോജിക്കിനായി പണം അനുവദിച്ച്‌ നല്‍കിയിരുന്നുവെന്നും കണ്ടെത്തി. ഇ-മെയില്‍ ആശയ വിനിമയങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നതിനായി പിടിച്ചെടുത്ത ഐഫോണ്‍ കൂടാതെ വീണയുടേതായി നിര്‍ണായകമായ ചുവന്ന പുറംചട്ടയുള്ള ഡയറി കൂടി കണ്ടെടുത്തുവെന്നും അന്വേഷണസംഘം അറിയിച്ചു.വീണയില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ അന്വേഷണത്തില്‍ നിര്‍ണായകമെന്ന് ഇഡി പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായാണ് വീണയില്‍ നിന്നും ഡയറി പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *