ബെംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. കുട്ടിക്ക് പ്രായപൂർത്തിയായി എന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസം നൽകാനുള്ള മാതാപിതാക്കളുടെ ബാധ്യത അവസാനിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.മെഡിക്കൽ പി.ജി. കോഴ്സിന് പഠിക്കുന്ന മകളുടെ വാർഷികഫീസായ 16 ലക്ഷംരൂപ നൽകണമെന്ന വിചാരണക്കോടതിയുടെ വിധിക്കെതിരേ മംഗളൂരുവിലെ വ്യവസായി നൽകിയ റിവിഷൻ ഹർജി തള്ളിയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ചിന്റെ ഉത്തരവ്.മകൾക്ക് പ്രായപൂർത്തിയായതിനാൽ ബാങ്കുവായ്പയെടുത്ത് വിദ്യാഭ്യാസം തുടരാനാകുമെന്നായിരുന്നു പിതാവിന്റെ ഹർജിയിലെ വാദം. എന്നാൽ, ഇതുകൊണ്ടുമാത്രം വിചാരണക്കോടതിയുടെ വിധി തള്ളാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.2024-ൽ മെഡിക്കൽ കോഴ്‌സിനുചേർന്ന വിദ്യാർഥിനിയാണ് അച്ഛൻ ഫീസ് നൽകണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്.
പ്രായപൂർത്തിയായാലും മകളുടെ വിദ്യാഭ്യാസചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ട് ;ഹൈക്കോടതി
