വിദ്യാർഥികൾക്ക് അധികസമ്മർദം’; CBSE ത്രിഭാഷാ പദ്ധതി ഒമ്പതാം ക്ലാസിൽ ആരംഭിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസിൽ ത്രിഭാഷാ പദ്ധതി ആരംഭിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥകൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷാപഠനംകൂടി അടിച്ചേൽപ്പിക്കുന്നത് അധിക സമ്മർദത്തിന് കാരണമാകുമെന്ന് ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു. പദ്ധതി ഒരു കാരണവശാലും ഒമ്പതാം ക്ലാസിൽ ആരംഭിക്കരുതെന്നും ഇത് വിദ്യാർഥികളുടെ പഠനഭാരം വർധിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി

ഭാഷാപഠനം ആരംഭിക്കേണ്ടത് അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ ആണെന്നും ഒമ്പതാം ക്ലാസിൽ ഇത് തുടങ്ങുന്നത് പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഹിന്ദി ഭാഷ നിർബന്ധമായും പഠിപ്പിക്കണമെന്ന് എവിടെയും നിഷ്കർഷിച്ചിട്ടില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ സ്കൂളുകൾ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ സഹായം നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ത്രിഭാഷാ പദ്ധതിയോടുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ നവോദയ സ്കൂളുകൾ തുടങ്ങുന്നതിനെ എതിർക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതി എന്ന ഒരൊറ്റ കാരണത്താൽ അതിനെ എതിർക്കുന്നത് ശരിയായ നിലപാടല്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതിക്കെതിരെയുള്ള ഹർജി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച പരിഗണിക്കും. നേരത്തെ, ഈ പദ്ധതി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *