ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളില്‍ വൻതോതില്‍ തട്ടിപ്പും മോഷ്ടിക്കലും നടന്നെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.വിഷയത്തില്‍ ഇത്രയധികം തിടുക്കം കൂട്ടുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്ത കോടതി, “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ… എന്താണ് ഇത്ര അടിയന്തര സാഹചര്യം?” എന്ന് വാക്കാല്‍ പരാമർശിച്ചു.ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ഷീല്‍ നാഗു എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം നിരസിച്ചത്. കോടതിയുടെ വേനല്‍ക്കാല അവധിക്ക് ശേഷം (ജൂലൈ രണ്ടാം വാരത്തോടെ) കേസ് കൃത്യമായി വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, തെളിവുകള്‍ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ട് അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അടിയന്തര ഇടപെടലിൻ്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട വിവാദം നിലവില്‍ വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. വൻ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവർ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചമ്പത് റായുടെ സഹായി ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്യുകയും പ്രതികളുടെ വീടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഭക്തർ സമർപ്പിച്ച വെള്ളി ഇഷ്ടികകളും ആഭരണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമാണെന്നും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ട്രസ്റ്റ് അറിയിച്ചു. ജൂലൈ 11-ന് നടക്കുന്ന അടുത്ത ട്രസ്റ്റ് യോഗത്തില്‍ രാജിക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: അടിയന്തരമായി വാദം കേള്‍ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു; ‘ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ’ എന്ന് കോടതി
